പഴവർഗകൃഷിയിൽ സമൃദ്ധമാണ് പടി.കോടിക്കുളം കൈറ്റിയാനിക്കൽ ലണ്ടൻ രാജു എന്നറിയപ്പെടുന്ന രാജു കെ.ദാമോദരന്റെയും ഭാര്യ മുന്നിയുടെയും കൃഷിയിടം. ദുരിയനാണ് ഇവിടുത്തെ മിന്നും താരം.
50 വർഷം മുന്പ് ദുരിയന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ വ്യവസായ പ്രമുഖനാണ് അദ്ദേഹം. ലണ്ടനിൽ സ്ഥിരതാമസമാക്കിയിരുന്ന രാജുവും കുടുംബവും നാട്ടിലെത്തി പുതിയ വീട് നിർമിച്ചശേഷമാണ് പഴവർഗകൃഷിയിലേക്കു തിരിഞ്ഞത്.
വീടിനോടു ചേർന്നുള്ള പത്തേക്കറോളം സ്ഥലത്താണ് കൃഷി. നാടൻ പ്ലാവിനോളം വലുപ്പമുള്ള ദുരിയൻ മരങ്ങളാണു പുരയിടത്തിൽ വളർന്നു നിൽക്കുന്നത്. ലണ്ടനിൽ നിന്നു കൊണ്ടുവന്ന ദുരിയന്റെ വിത്ത് മുളപ്പിച്ചെടുത്തു നടുകയായിരുന്നു.
25 വിത്തുകൾ പാകിയെങ്കിലും ചുരുക്കം വിത്തുകൾ മാത്രമാണ് മുളച്ചത്. പിന്നീട് മുളച്ചു വന്ന തൈകൾ സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്തേക്കു പറിച്ചു നട്ടു. അവയുടെ വളർച്ച കണ്ട് കൂടുതൽ തൈകൾ വാങ്ങി നട്ടു. അങ്ങനെ അന്പതോളം ദുരിയാൻ മരങ്ങളായി.
ദുരിയൻ പഴങ്ങൾക്ക് നാട്ടിലും വിദേശത്തും വൻ ഡിമാൻഡാണ്. കൃഷിയിടത്തിൽ കിലോയ്ക്ക് 700 രൂപ നിരക്കിലാണ് വിൽക്കുന്നത്. കച്ചവടക്കാർ അത് തമിഴ്നാട്ടിൽ എത്തിക്കും. അവിടെ നിന്നാണ് വിദേശങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്.
വന്ധ്യതയ്ക്ക് ഏറെ ഉത്തമമാണ് ദുരിയൻ. ഇതിനുപുറമെ വിവിധ ഇനങ്ങളിലുള്ള 25-ഓളം പ്ലാവുകൾ, സ്റ്റാർഫ്രൂട്ട്, നോനി, മുള്ളാത്ത, ജാതി, മങ്കോസ്റ്റിൻ, ഫുലാസാൻ, നെല്ലി, റംബുട്ടാൻ, പേരകം, വന്പിളി നാരകം, മുട്ടപ്പഴം, അത്തി, അവ്ക്കാഡോ, വിവിധയിനം വാഴകൾ തുടങ്ങി നിരവധി പഴവർഗ ഇനങ്ങൾ അദ്ദേഹം നട്ടു പരിപാലിക്കുന്നുണ്ട്.